District News
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ ഇഡി കുറ്റപത്രത്തിൽ സിപിഎമ്മിനെ പ്രതിചേർത്തതു ബിജെപിക്കുവേണ്ടിയുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇഡി നൽകിയ കുറ്റപത്രത്തിൽ സിപിഎം 68-ാം പ്രതിയാണ്. കേസ് പരിഗണിക്കുന്ന 21നു തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടിയെ ക്രിമിനൽകേസിൽ പ്രതിയാക്കുന്നത്. ഇതിനെതിരേ നാളെ വൈകീട്ട് അഞ്ചിനു തൃശൂർ ഇഎംഎസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിഷേധസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
മയക്കുമരുന്ന് ഉത്പാദനവും വിപണനവും തടയാനും കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാക്കാനുമായാണു കർശനവ്യവസ്ഥകളുള്ള പിഎംഎൽഎ നിയമം പാർലമെന്റിൽ കൊണ്ടുവന്നത്. എന്നാൽ ഈ നിയമം രാഷ്ട്രീയപാർട്ടികൾക്കെതിരേ പ്രയോഗിക്കുന്നതു ജനാധിപത്യവിരുദ്ധവും കേന്ദ്രസർക്കാരിന്റെ നേരത്തെയുള്ള പ്രസ്താവനകൾക്കു വിരുദ്ധവുമാണ്. തങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന പ്രതിപക്ഷകക്ഷികളെ ഭയപ്പെടുത്താനും സമ്മർദത്തിൽ വഴങ്ങാത്തവരെ ജയിലിലടയ്ക്കാനുമുള്ള നീക്കമാണിത്. ഡൽഹി മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെ ഇപ്രകാരം പ്രതിയാക്കിയതും കേജരിവാളിനെതിരേ ഈ നിയമം പ്രയോഗിച്ചതിനെയും സുപ്രീംകോടതി വിമർശിച്ചിരുന്നതായും അബ്ദുൾഖാദർ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും എന്നാൽ രാഷ്ട്രീയ പാർട്ടിയെ പ്രതിചേർത്ത നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുമെന്നും അബ്ദുൾഖാദർ വ്യക്തമാക്കി.
District News
ഒല്ലൂർ: മരത്താക്കരയിൽ ടോറസ് ടിപ്പർലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 16 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. ചേർത്തലയിൽനിന്നു പഴനിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടോറസ് ലോറിക്കുമുന്നിൽ പോവുകയായിരുന്ന പിക്കപ്പ്വാൻ അപ്രതീക്ഷിതമായി നിർത്തിയതോടെ പിന്നിൽ വന്ന ടോറസ് ലോറിയും കെഎസ്ആർടിസി ബസും അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ സിദിലിന്റെ കാലിനു പരിക്കേറ്റു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനുള്ളിൽ കാൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
District News
തൃശൂർ: സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ ഹൈക്കോടതിയുടെയും കേരളാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും (കെൽസ) നേതൃത്വത്തിൽ സന്ദർശനം നടത്തി. ഹൈക്കോർട്ട് ജഡ്ജി ശോഭ അന്നമ്മ ഈപ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. എല്ലാ വാർഡുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ജീവനക്കാരുമായും ചർച്ച നടത്തി.
വിക്ടിം റൈറ്റ്സ് സെന്റർ കെൽസ ജില്ല ജഡ്ജി അനിൽ, പ്രോജക്ട് കോഓർഡിനേറ്റർ പാർവതി മേനോൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി, ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
District News
തൃശൂർ: സെൻസസ് 2027ന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെന്റ് അലോഷ്യസ് കോളജിലെ നഫീസത്ത്, കുട്ടനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിലെ അഖില, വിമല കോളജിലെ എ.എസ്. വർഷ, സെന്റ് മേരീസ് കോളജിലെ മീനാക്ഷി, സെന്റ് തോമസ് കോളജിലെ തബ്ഷീർ, ക്രൈസ്റ്റ് കോളജിലെ ആര്യ, നാട്ടിക എസ്എൻ കോളജിലെ ഷാമില, ചേർപ്പ് ജിവിഎച്ച്എസ്എസിലെ ടി. ശ്രീഹർഷ എന്നിവർ വിജയികളായി.
ജില്ലയിലെ സെൻസസ് മാസ്റ്റർ ട്രെയിനർമാരായ ഡോ. ടി.എൽ. സോണി, ഡോ. ഫ്രാൻസിസ് ടി. ഫ്രാങ്കോ, രഞ്ജിത്ത് വർഗീസ് എന്നിവർക്കു സർട്ടിഫിക്കറ്റുകൾ നൽകി. സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിഭ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സജിത, ജില്ലാ സെൻസസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
ഗുരുവായൂർ: ക്ഷേത്രം കൊടിമരത്തിന്റെ ഇരുവശത്തും അയ്യപ്പക്ഷേത്രസമീപത്തും പടിഞ്ഞാറെനടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ചു സമർപ്പിച്ചു.
ദീപാരാധനയ്ക്കുമുന്പ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം. രാധ, അസി. മാനേജർ ലെജുമോൾ, ഓതിക്കൻ കക്കാട് വാസുദേവൻ നന്പൂതിരി, ദീപസ്തംഭം വഴിപാടായി നവീകരിച്ച് സമർപ്പിച്ച ഒ.പി. അച്യുതൻകുട്ടി എന്നിവർ ചേർന്നു തിരി തെളിയിച്ചു.
District News
കണമല: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ഫയർഫോഴ്സ് വാഹനം റോഡിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഇടിച്ചുകയറി മറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.
തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്. അപകടത്തിൽ ഫയർഫോഴ്സ് ജീവനക്കാർ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിലാണ് അപകടം. ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന വാഹനത്തിൽ ഏഴ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പൂർണമായും തകർന്നു. കണമല ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ വന്ന വനം വകുപ്പിന്റെ നിർത്തിയിട്ടിരുന്ന ജീപ്പിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചിരുന്നു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫയർ ഫോഴ്സിന്റെ വാഹനം മറിഞ്ഞ ഉടനെ അഞ്ച് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിച്ചു. കുടുങ്ങിക്കിടന്ന രണ്ട് ഉദ്യോഗസ്ഥരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരിൽ സാരമായി പരിക്കേറ്റ രഞ്ജിത്ത് കുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെട്ടത്.
മറ്റ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളാണുള്ളത്. വനം വകുപ്പിന്റെ ജീപ്പിലും മറ്റ് വാഹനങ്ങളിലുമുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായെങ്കിലും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു.
കർക്കടകത്തിന്റെ ആദ്യ ദിവസങ്ങളിൽ ശബരിമല ദർശനത്തിനായി തീർഥാടകർ ഏറെ എത്തുന്നതിനാൽ പമ്പ റൂട്ടിൽ തിരക്കേറെയാണ്. തുലാപ്പള്ളി വഴി പമ്പയിലേക്കുള്ള കുത്തനെ കയറ്റം നിറഞ്ഞ എളുപ്പമാർഗമായ റോഡിൽ മരണങ്ങൾ ഉൾപ്പടെ ഒട്ടേറെ അപകടങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ഈ റോഡിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാറില്ല. ഫയർ ഫോഴ്സ് വാഹനം വന്നത് അപകടകരമായ ഈ വഴിയിലാണ്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
District News
ഗാന്ധിനഗർ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ കീടനാശിനി കഴിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50) ഭാര്യ ജോസ്ന(42) മക്കളായ മരിയ തെരേസ തോമസ് (17) അലൻ തോമസ് (12) എന്നിവരെയാണ് കീടനാശിനി ഉള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരിയ മരണത്തിന് കീഴടങ്ങി. വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. തോമസും അലനും ചികിത്സയിൽ തുടരുകയാണ്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
മരിയയുടെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജോസ്നയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. സംസ്കാരം പിന്നീട്. അയർക്കുന്നം പോലീസ് മേൽ നടപടി സ്വീകരിച്ചു.
District News
കോട്ടയം: സിബി മലയിലിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കാന്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. സിബി മലയിലിന്റെ പടം വന്നാല്‍ ആദ്യ ഷോയില്‍ തന്നെ കാണുമായിരുന്നു. അതില്‍ കണ്ടന്റുണ്ട്, സിനിമയുണ്ട്. സാമൂഹ്യ വീക്ഷണമുണ്ട്. വളരെ പ്രധാനപ്പെട്ട സന്ദശവുമുണ്ടാകും.
സിബിയുടെ വളരെ പ്രശസ്തമായ സിനിമ ആകാശദൂത് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് സെക്കന്‍ഡ് ഷോയാണു കണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സങ്കടം അടക്കാനായില്ല. തിയറ്ററിലിരുന്നു വലിയ രീതിയില്‍ കരഞ്ഞു. തിരിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ല. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്റെ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ അത് വീണ്ടും ഓര്‍ത്തെടുത്തത്.
ആകാശദൂത് കണ്ടിട്ട് കരായത്തവര് ആരുമില്ല. കരയാത്തവര്‍ മനുഷ്യരാണെന്ന് എനിക്ക് തോന്നില്ല ഓരോ അവാര്‍ഡുകളും ധന്യമാകുന്നത് അത് ആര്‍ക്കു നല്കുന്നു എന്നതിലൂടെയാണ്. മലയാളി ഹൃദയത്തില്‍ സ്വീകരിച്ച് ഏറെ ആദരിക്കുന്ന സംവിധായകനാണ് സിബി മലയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കോട്ടയം: വിമര്‍ശനങ്ങളില്‍ ചൂളിപ്പോകാതെ ആവേശഭരിതനാകുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനത്തിന്റെ സ്വരം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് സതീശന്. ജനത്തിന്റെ സ്വരം എന്നാല്‍ ദൈവത്തിന്റെ സ്വരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് മുഖ്യമന്ത്രി സമ്മാനിച്ച ചടങ്ങിൽ മാർ കുന്നശേരി അനുസ്മരണപ്രസംഗം നടത്തുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വി.ഡി. സതീശന് മുഖ്യമന്ത്രിയായപ്പോല് സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോകാന്‍ സാധിച്ചില്ല. അതിനാല്‍ ഞാന്‍ ഒരു ആശംസാ കത്ത് അയച്ചു. അതിന് അദ്ദേഹം ബൈബിൾ ഉദ്ധരണികളുമായി ഒരു പേജ് കത്തിലൂടെ മറുപടി നല്‍കിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മോന്‍സ് ജോസഫ്, കോട്ടയം അതിരൂപത സഹായ മെത്രാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിച്ചു. ഷെവലിയാര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്തറ പ്രശംസാപത്ര പാരായണം നടത്തി. സിബി മലയില്‍ മറുപടി പ്രസംഗം നടത്തി.
ഫൗണ്ടേഷന് മാനേജിംഗ ട്രസ്റ്റി തോമസ് ചാഴികാടന് സ്വാഗതവും പ്രഫ. മേരി രമണി തറയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന് ട്രസ്റ്റിയും മന്ത്രിയുമായ മോന്‍സ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചലച്ചിത്ര താരം പ്രേം പ്രകാശ്, പി.യു. തോമസ്, ജോയി തോമസ് ജൂബിലി, സ്റ്റീഫന്‍ ജോര്‍ജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, ഫൗണ്ടേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിറിയക് ചാഴിക്കാടന്, ഡോ. ജോസഫ് സണ്ണി കുന്നേശേരി തുടങ്ങി സംസ്കാരിക സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
District News
ഭരണങ്ങാനം: പേപ്പല്‍ പതാകകളാലും കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കരങ്ങളാലും അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ കബറിടത്തിങ്കലേക്ക് പ്രാര്‍ഥനകളുമായി വിശ്വാസികള്‍ ഇന്നു മുതല്‍ ഒഴുകിയെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. തുടര്‍ന്ന് 11.30ന് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
തിരുനാളിന്റെ ആദ്യ ദിവസമായ ഇന്നു രാവിലെ 5.30ന് ഷ്റൈന്‍ വൈസ് റെക്ടര്‍ ഫാ. ജോസഫ് പൊയ്യാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 6.45നും 8.30നും 10നും വിശുദ്ധ കുർബാന ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദി കുര്‍ബാന, 2.45ന് ഇംഗ്ലീഷ് കുര്‍ബാന, മൂന്നിനും അഞ്ചിനും ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം 6.15ന് ജപമാല തിരിപ്രദക്ഷിണം. ഫാ. മാത്യു മുതുപ്ലാക്കല്‍ നയിക്കും. തിരുനാളിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഷ്റൈന്‍ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കപറമ്പിലും അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യൂ കുറ്റിയാനിക്കലും അറിയിച്ചു.
ഇന്ന് ശിശുദിനം
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് അല്ഫോന്സിയന് ശിശുദിനമായി ആഘോഷിക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും ആശീര്‍വാദവും നടത്തുന്നത് രാവിലെ 11.30നുള്ള വിശുദ്ധ കുര്ബാനയോടു കൂടി ആയിരിക്കും. മാര്‍ മാത്യു അറയ്ക്കലും ഷ്റൈനിലെ വൈദികരും കുഞ്ഞുങ്ങള്‍ക്ക് ആശീര്‍വാദം നല്കി പ്രാര്‍ഥിക്കും. ശിശുക്കളെ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരത്തില് കിടത്തുന്നതും അവരെ അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിക്കുന്നതും ഇവിടുത്തെ പ്രധാന നേര്ച്ചകളില് ഒന്നാണ്.
ജപമാല പ്രദക്ഷിണം ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കും
തിരുനാളിന്റെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 6.15ന് ജപമാല പ്രദക്ഷിണം ആഘോഷമായി നടത്തും. സമീപ ഇടവകകളിലും ഇതരസ്ഥലങ്ങളില്നിന്നുമുള്ള വൈദികരും സമർപ്പിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ജപമാല പ്രാര്‍ഥനയില്‍ പങ്കുചേരും. ഷ്റൈനില്നിന്നാരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയാണ് ജപമാല പ്രദക്ഷിണം നടത്തുന്നത്.
District News
പുതുപ്പള്ളി: കുരുന്നുകളുടെയും കുട്ടികളുടെയും സംഗമവേദിയായി പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി സ്മൃതി ദിനം. ഇന്നലെ രാവിലെ മുതല്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൂക്കളര്പ്പിക്കുന്നതിനും പ്രാര്‍ഥനയില്‍ മുഴുകുന്നതിനും എത്തിക്കൊണ്ടേയിരുന്നു.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന 1,200 വിദ്യാര്‍ഥികള്‍ക്ക് സ്മൃതി സംഗമത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തപ്പോഴും കുട്ടികളുടെ നീണ്ടനിരയായിരുന്നു. യുവതലമുറയെ ലഹരിയുടെ പിടിയില്‍നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള്‍ക്ക് സൈക്കിളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍, ഫുട്ബോളുകള്‍ എന്നിവ വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ഇതോടൊപ്പം നടത്തി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകളും കൈമാറി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പ്രഭാതനമസ്കാരത്തിനും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കും കല്ലറയിലെ ധൂപപ്രാര്‍ഥനയ്ക്കും യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കബറിങ്കല്‍ പൂക്കളര്പ്പിക്കുന്നതിനും സ്മൃതി സമ്മേളനത്തിലും മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, എംഎല്‍എമാരായ സിറിയക് തോമസ്, പ്രഫ. റോണി കെ. ബേബി, സി.വി. ശാന്തകുമാര്‍, കെ.എം. അഭിജിത്, പഴകുളം മധു, കെപിസിസി വൈസ്പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി, സിഎസ്ഐ ബിഷപ് റവ. ഉമ്മന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാത്യൂസ്, സാബു പുതുപ്പറമ്പില്‍, ജെ.ജി. പാലയ്ക്കലോടി, ലതാകുമാരി സലിമോന്‍, കെ.ബി. ഗിരീശന്, കെ.കെ. രാജു, ഡെല്വിന്, രാധാ വി. നായര്‍, സാം കെ. വര്‍ക്കി തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടി ഐടി പാര്‍ക്ക്: 50 കോടി നിക്ഷേപിക്കും
ബജറ്റില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ അനുവദിച്ച ഐടി പാര്‍ക്കില്‍ സൗദി അറേബ്യ കേന്ദ്രമാക്കിയുള്ള നോഹ അല്വോസ്റ്റ ഗ്രൂപ്പ് സ്ഥാപകന്‍ സാജന് ലത്തീഫ് 50 കോടി നിക്ഷേപിക്കും. ആദ്യഘട്ടമെന്ന നിലയിലാണ് 50 കോടിയുടെ നിക്ഷേപം. പുതുപ്പള്ളിയിലെ തന്റെ നിക്ഷേപം കടമയാണെന്നും സമ്മേളനത്തില്‍ സാജന് ലത്തീഫ് പ്രഖ്യാപിച്ചു.
ഉമ്മന്‍ ചാണ്ടി ഐടി പാര്‍ക്കെന്ന് നാമകരണം ചെയ്യണമെന്നും തുടക്കത്തില്‍ 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി പയ്യപ്പാടി ഐഎച്ച്ആര്‍ഡി സ്കൂളിനോട് ചേര്‍ന്നാണ് ഐടി പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി
സ്പോര്‍ട്സ് ഹബ്
ഉമ്മന്‍ ചാണ്ടി സ്പോട്സ് ആന്‍ഡ് ഇന്നവേഷന്‍ ഹബ്ബിന്റെ ധാരണപത്രം ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും ഖത്തര്‍ ആസ്ഥാനമായുള്ള സാഖ് ഗ്രൂപ്പും തമ്മില്‍ ഒപ്പിട്ടു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനുവേണ്ടി ചെയര്മാന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സാഖ് ഗ്രൂപ്പിനുവേണ്ടി ഡയറക്ടര്‍ സെല്‍വിന്‍ ഡാനിയുമാണ് രേഖകളില്‍ ഒപ്പിട്ടത്.
ധാരണാപത്രത്തിന്റെ കൈമാറ്റം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു നല്കി സാഖ് ഗ്രൂപ്പ് ഡയറക്ടര്‍ സെല്‍വിന്‍ ഡാനി നിര്‍വഹിച്ചു. പുതുപ്പള്ളി മണ്ഡലത്തില്‍ സ്പോട്സ് സിറ്റി നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അനുസ്മരണം വിവാദ വേദിയാക്കരുത്: ചാണ്ടി ഉമ്മന്‍
തന്റെ പിതാവിന്റെ അനുസ്മരണം വിവാദത്തിന്റെ വേദിയാക്കരുതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി സ്മൃതിദിനത്തിന്റെ ഭാഗമായി സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ നാളുകളായി എന്റെ പിതാവിന്റെ ഏത് ചടങ്ങ് നടത്തിയാലും വിവാദമാണ്. ഒന്നാം അനുസ്മരണം മുതല്‍ മൂന്നാം അനുസ്മരണം വരെ വിവാദങ്ങളുടെ ഘോഷയാത്രയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം ഒഴികെ ബാക്കിയില്ലായിടത്തും വിവാദം നടത്തിക്കോളൂ. വിവാദത്തിന്റെ വേദിയായി പുതുപ്പള്ളിയില്‍ അന്തിയുറങ്ങുന്ന എന്റെ പിതാവിനെ മാറ്റരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. അനുസ്മരണ ചടങ്ങില്‍നിന്നു വിട്ടുനിന്ന സതീശന് ഉച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ മകന് ലഭിക്കേണ്ട പരിഗണന ഔദാര്യമല്ല: യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്
ഉമ്മന്‍ ചാണ്ടിയുടെ മകന് ലഭിക്കേണ്ട പരിഗണന ഔദാര്യമല്ലെന്നും എല്ലാവരും നല്‍കേണ്ടതാണെന്നും ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. അധികം പ്രതീകരിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും അനുസ്മരണപ്രസംഗത്തില്‍ പറഞ്ഞു.
പ്രവർത്തകരെ വിഷമിപ്പിക്കരുത്: കെ.സി. വേണുഗോപാല്‍
കെഎസ്യു പ്രവര്‍ത്തകര്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെഎസ്യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആരും ചെയ്യരുത്. ആദ്യം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. സര്‍ക്കാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
District News
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽനിന്നും കൊല്ലത്തേക്കു യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.
ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്നു പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ ഇതേ ബസിൽതന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഇതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ ചുമതലപ്പെടുത്തി (ഡിഎംഇ). ഡിഎംഇ എല്ലാ മാസവും മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ എംപിയുടെയും എംഎൽഎമാരുടെയും സാന്നിധ്യത്തിൽ വിലയിരുത്തും. ആരോഗ്യമന്ത്രി ആറുമാസത്തിലൊരിക്കൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്കു പകരം ആളുകൾ ചുമതലയേറ്റതിനു ശേഷം മാത്രമേ ജോലിയിൽനിന്ന് വിടുതൽ ചെയ്യുകയുള്ളൂ. മെഡിക്കൽ കോളജിലെ സീനിയർ റസിഡൻസി പോസ്റ്റുകൾ കൂട്ടാനും തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും.
ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. എംപി മുൻകൈയെടുത്ത് സ്ഥാപിച്ച പിഎംഎസ്എസ് വൈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഈ പ്രവൃത്തികൾ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എത്രയും പെട്ടെന്ന് പണികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവാർഡ് തുടങ്ങുന്നതിന് കെഎച്ച്ആർഡബ്ല്യുഎസിന് നിർദേശം നൽകി. മെഡിക്കൽ കോളജിലെ എച്ച്ഡിഎസിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെ പ്പറ്റി ഓഡിറ്റ് നടത്താൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
എല്ലായിടത്തും പുതിയ എച്ച്ഡിഎസ് കമ്മിറ്റികൾ രൂപീകരിക്കും. ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ സിടി സ്കാനും ക്രിട്ടിക്കൽ കെയറിനുവേണ്ടിയുള്ള മറ്റുള്ള സൗകര്യങ്ങളും ഉടൻതന്നെ ആരംഭിക്കും.
എല്ലാ ടെസ്റ്റുകളും മെഡിക്കൽ കോളജിനകത്തുതന്നെ ചെയ്യുന്ന സൗകര്യം ഉടൻ ഏർപ്പാടാക്കും. പുറത്തേക്ക് സ്വകാര്യ ലാബുകളിലേക്ക് ഇവിടുന്ന് യാതൊരുവിധ ടെസ്റ്റുകളും ചെയ്യാൻ എഴുതിക്കൊടുക്കരുതെന്ന് ശക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആംബുലൻസുകളെ മെഡിക്കൽ കോളജിൽനിന്നും ഒഴിവാക്കും. ആലപ്പുഴ മെഡിക്കൽ കോളജിലെ ചില ജീവനക്കാർ പുറത്ത് സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിച്ചിട്ടുണ്ട്.
യോഗത്തിൽ കെ.സി. വേണുഗോപാൽ എംപി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ആലപ്പുഴ നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.ജെ. ജെസി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.
District News
ആലപ്പുഴ: വലിയ കലവൂരിൽ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൈനകരി ആരയ്ക്കൽ തോട്ടുവാത്തല ഗൗതം രതീഷ് (19) ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ചേർന്നാണ് ഇയാളെ പിടികൂടിയത്.19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിനു സമീപം പോപ്പി പാലത്തിന് കിഴക്കുവശത്തുള്ള റോഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
District News
ചേർത്തല: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. എൻ.ടി. രാമദാസ് ഹാളിൽ നടന്ന സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. എ.ജെ. ഡൊമിനിക് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പി.ആർ. യേശുദാസ്, വി. ശ്രീഹരി, ഇ.ആർ. ഉദയകുമാർ, ജോൺ ബ്രിട്ടോ, പി.ആർ. രാജേഷ്, കെ.ഡി. അജിമോൻ, ടി.പി. ജോസഫ്, ബാബുരാമചന്ദ്രൻ, ജോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
മാവേലിക്കര: ചരിത്ര വിദ്യാര്‍ഥികൾ അന്വേഷിച്ചെത്തുന്ന ഇടമായി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ മാറണമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൂദാശയുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പടിയോല എന്ന വാക്ക് ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത മണ്ണാണിത്. ആ ചരിത്രം വരുന്ന തലമുറയ്ക്കായി നാം സംരക്ഷിക്കണം. നാലു ചുവരുകളും മേല്‍ക്കൂരയും ഉണ്ടെങ്കില്‍ കെട്ടിടം ആകും.
എന്നാല്‍, വിശ്വാസികളുടെ തീക്ഷ്ണമായ പ്രാര്‍ഥന ഉണ്ടെങ്കിലേ അതു ദേവാലയമായി മാറൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.
മന്ത്രി സി.പി. ജോണ്‍, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, കൗണ്‍സിലര്‍ സില്‍ജ തോമസ്, സഭ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്, സഭ മുന്‍ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. കെ.എല്‍. മാത്യു വൈദ്യന് കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് സാമുവല്‍ ഏവൂര്‍, ഫാ. അജി കെ. തോമസ്, ഫാ.ബൈജു തമ്പാന്, അനി വര്‍ഗീസ്, സൈമണ്‍ കെ. വര്‍ഗീസ് കൊമ്പശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് കത്തീഡ്രലിനു ഭദ്രാസന മെത്രാപ്പോലീത്തയുടെ ഉപഹാരം കൈമാറി.
District News
എടത്വ: മയക്കുമരുന്ന് വിപത്തിനെതിരായി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തൂഫാന് ലഹരിവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തിന്റെ ഉദ്ഘാടനം എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി എം. ദേവനന്ദ നിര്‍വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ഐസക് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് പി. വര്‍ഗീസ്, സാജന് ജോര്‍ജ് വെട്ടുപറമ്പില്‍, ബിനു ഐസക് രാജു, കൊച്ചുമോന് കരിമ്പറമ്പില്‍, ജോര്‍ജ്കുട്ടി ചെത്തിപുരയ്ക്കല്‍, ജേക്കബ് ചെറിയാന് പൂവക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര ജോര്‍ജി സ്പോണ്സര് ചെയ്ത സമ്മാനങ്ങള്‍ ഇന്ന് മൂന്നിന് വൈഎംസിഎ ഹാളില്‍ നടത്തുന്ന എക്സൈസ് കുട്ടനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. അനൂപ് വിതരണം ചെയ്യും. സമ്മേളനം ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ എമരിറ്റസ് മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.
District News
എടത്വ: വിദേശ സംഭാവന നിയന്ത്രണനിയമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഭേദഗതികള്‍, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സന്നദ്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതോ തടസപ്പെടുത്തുന്നതോ അല്ലെന്ന് ഉറപ്പുവരുത്താനും വ്യക്തമാക്കാനും ഭരണകര്‍ത്താക്കള്‍ തയാറാകണമെന്ന് മരിയാപുരത്ത് ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതാ സെക്രട്ടറിയായി സാലിമ്മ മാത്യു വാളംപറമ്പില്‍, വനിതാ ജോയിന്റ് സെക്രട്ടറിയായി സാലു റോയി കൂട്ടക്കര എന്നിവരെ തെരഞ്ഞെടുത്തു. മരിയാപുരം മേരി മാതാ പള്ളി പ്രീസ്റ്റ് ഇന്‍-ചാര്‍ജ് ഫാ. ബിബിന്‍ കക്കാപറമ്പില് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
പി.ജെ. ജോസഫ് പടിഞ്ഞാറേക്കര, ജോസ് വള്ളാംപറമ്പ്, സൂസമ്മ വര്‍ഗീസ് ഒറ്റാറക്കല്‍ പത്തില്‍, മിനി ജോസ് ചന്ദനപറമ്പ്, ലിജു വര്‍ഗീസ് കൊച്ചുമുക്കാട്ടുതറ, അന്നു തോമസ് വെളുത്തേടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ (BR-111) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. എ.ഡി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിർവഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, കൗൺസിലർ ഷേർളി ആന്റണി, ഭാഗ്യക്കുറി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ഭാഗ്യക്കുറിവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ നൽകുന്നത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും.
ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സെപ്റ്റംബർ 26ന്.
District News
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ എല്ലാതലങ്ങളിലും തങ്ങളുടെ പ്രതിഭ തെളിയിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ എസ്ബി സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ.ഡോ. ആന്റണി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി.
അസി. കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. സെബു ചാലയ്ക്കല്‍, ഫാ. ജോബിന് പഴയമഠം, ഫാ. ഡോ. ടോണി ചെത്തിപ്പുഴ, എസ്ബി സ്കൂള്‍ ഹെഡ്മാസ്റ്റര് വിനോദ് ബാബു, പി.എസ്. മിനിമോള്‍, കെ.കെ. തോമസുകുട്ടി, ബിജുമോന് കെ.ഒ, ഫിലിപ്സണ്‍ ജെ. മേടയില്‍, ഷൈരാജ് വര്‍ഗീസ്, എം.സി. ബിനു, ജോസഫ് ആന്റണി, റിന്‍സ് വര്‍ഗീസ്, എബി ടോം സിബി, സോണിമോന്‍ ജോസഫ്, മനോജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചേർത്തല: ചേർത്തല ഹോളിഫാമിലി സ്കൂളിൽ ഹൈസ്കൂൾ സ്ഥാപിതമായതിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. മിനി അധ്യക്ഷത വഹിച്ചു. സാജു തോമസ്, ദീപാ മേരി ജേക്കബ്, ചിഞ്ചു മരിയ ജോസ്, ജോർജ് പുളിക്കൻ, നീതാ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ആധുനിക ലോകത്തിൽ സാങ്കേതിക വിദ്യ മനുഷ്യരെ കൂടുതൽ അടുപ്പിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഡിബേറ്റില്‍ ജോർജ് പുളിക്കൻ, മിനി പോൾ, എം.ടി. ഡൊമിനിക്, ജോമോൻ ജോയി എന്നിവരായിരുന്നു വിധികർത്താക്കൾ.
ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചുപ്രഭ, ഗായത്രി ടീം ഒന്നാം സ്ഥാനവും ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഐവിൻ ജോർജ് ബിവിൻ, അൻവിൻ സർജി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അൻവിൻ സെർജി മികച്ച ഡിബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മുട്ടം പള്ളി അസി. വികാരി ഫാ. ഡെന്നീസ് പുതുവ, ബിന്ദു ജോസഫ്, വി. ശ്രീഹരി, സിനി തോമസ്, എബിൻ അലോഷ്യസ്, സിമി ജേക്കബ്, ജീസൺ സണ്ണി എന്നിവർ നേതൃത്വം നൽകി.
District News
ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ നിർദേശപ്രകാരം വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് ചതുപ്പിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പന്നിയെ നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭാ കൗൺസിലർ രാജേഷ് അധികൃതരെ ബന്ധപ്പെട്ടു. ആലപ്പുഴയിൽനിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, ഗുരുതരമായി പരിക്കേറ്റിരുന്ന പന്നി കൂടുതൽ ആക്രമണകാരിയായി മാറുകയും ജനവാസ മേഖലയിലേക്ക് പാഞ്ഞടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വെടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന്, വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവച്ച് വീഴ്ത്തി. ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് കൊന്നത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഹസർ തയാറാക്കി. നഗരസഭാ ചെയർപേഴ്സൺ വൃന്ദാ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജഡം സമീപത്തെ പുരയിടത്തിൽ മറവു ചെയ്തു.
District News
പാലാ: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ഇവ മാറ്റി യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സീറ്റുകള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. തുടര്‍ച്ചയായി ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് വിഷയത്തില്‍ ഇടപെട്ടത്. പൊതുജനങ്ങള്‍ക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അവരെ ബുദ്ധിമുട്ടിക്കുന്നതോ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതോ ആയിരിക്കരുതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ആളുകള്‍ കിടന്നുറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പല സ്ഥലങ്ങളിലും സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം ഇരിപ്പിടങ്ങളില്‍ ദീര്‍ഘനേരം ഇരിക്കാന്‍ കഴിയുന്നില്ലെന്നും വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യാത്രക്കാരില്‍ നിന്ന് വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്.
പാലാ ടൗണിലും നിരവധി സ്ഥലങ്ങളില്‍ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങളുണ്ട്. യാത്രക്കാര്‍ക്ക് വിശ്രമസൗകര്യം ഒരുക്കേണ്ട ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യഥാര്‍ഥ ലക്ഷ്യം നിറവേറ്റുന്നില്ലെന്നും നിലവിലെ ഇരിപ്പിട സംവിധാനം മനുഷ്യസൗഹൃദമല്ലെന്നും പാലാ പൗരാവകാശ സമിതിയും പരാതിപ്പെട്ടിരുന്നു.
പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ എല്ലാവര്ക്കും സുരക്ഷിതമായും സുഖകരമായും ഉപയോഗിക്കാനാകുന്ന പരന്ന ബെഞ്ചുകളോ ഇരിപ്പിടങ്ങളോ സ്ഥാപിക്കണമെന്നാണ് കമ്മീഷൻ ഉത്തരവ്. ഇതിനായി പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
District News
പാലാ: അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടില്‍ തുലാപ്പളളിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
District News
കുറവിലങ്ങാട്: ഇരുനൂറ് ചതുരശ്രയടി വിസ്തീർണമുള്ള കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് ആസ്വദിക്കാൻ അവസരം. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റാണ് ഫുട്ബോൾ പ്രേമികൾക്കായി വലിയ അവസരം സമ്മാനിക്കുന്നത്. ഇടവകയുടെ മാർത്തോമാ നസ്രാണി ഭവനിലെ മുത്തിയമ്മ ഹാളിലാണ് ബിഗ് സ്ക്രീൻ ഒരുക്കിയിട്ടുള്ളത്. ഹാളിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
രാമപുരം: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ അത്യാധുനിക എല്‍ഇഡി ബിഗ് സ്ക്രീന്‍ ഒരുക്കി. കോളജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനല്‍ മത്സരം സൗജന്യമായി ബിഗ് സ്ക്രീനില്‍ കണ്ട് ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
District News
പാലാ: നഗരസഭ ജീവനക്കാരുടെ സേവനങ്ങള്‍ക്ക് പുറമെ ഓട ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡില്‍ 40,000 രൂപ വീതം 26 വാര്‍ഡുകളിലേക്കായി 10,40,000 രൂപ പ്രത്യേകം അനുവദിച്ചതായി നഗര ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. നഗരസഭ 12ാംമൈല്‍ കുമാരനാശാന് പാര്‍ക്കില്‍ മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതിന് എട്ടു ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം ശില്പിയെ ഏല്‍പ്പിച്ചു കഴിഞ്ഞു.
നഗരസഭ സ്റ്റേഡിയത്തില്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നവീകരണത്തിന് അഞ്ചു ലക്ഷം രൂപ, വിവിധ റോഡുകളുടെ നവീകരണത്തിന് അനുവദിച്ച രണ്ട് കോടി രൂപ, ഡിപിസി അംഗീകരിച്ച മറ്റ് വികസന പദ്ധതികള്‍ക്കായുള്ള എട്ടുകോടി രൂപ എന്നിവയുടെ ഏറിയ പങ്കും ടെൻഡര്‍ ഏല്‍പ്പിക്കുകയും ബാക്കിയുള്ളവയുടെ നടപടി പൂര്‍ത്തീകരിച്ച് വരികയുമാണെന്നും ചെയര്‍പേഴസണ്‍ അറിയിച്ചു.
District News
കുറവിലങ്ങാട്: കഞ്ചാവ് വിൽപ്പനയുടെ കണക്ക് കേട്ടാൽ ആരും ഞെട്ടിപ്പോകും. ഇതിന്റെ ലാഭം കൊണ്ടുപോകുന്നത് ഇതരസംസ്ഥാനക്കാർ. ദുരിതം ഏറ്റുവാങ്ങുന്നത് പ്രബുദ്ധരായ മലയാളികൾ. ഇന്നലെ കുറവിലങ്ങാട് എക്സൈസ് സംഘം മൂന്നു കിലോ കഞ്ചാവുമായി പിടികൂടിയ ഒഡീഷാ സ്വദേശി എസ്.കെ. മിലാനാണ് ഇടപാടുകളുടെ വെളിപ്പെടുത്തൽ നടത്തിയത്. മിലാന്റെ ഇടപാടുകാരെല്ലാം മലയാളികളായിരുന്നു എന്നതാണ് ഏറെ പേടിപ്പെടുത്തുന്നത്.
ഒഡീഷയിൽനിന്ന് 6000 രൂപ ചെലവഴിച്ചാണ് മൂന്ന് കിലോ കഞ്ചാവ് കോഴായിൽ എത്തിച്ചത്. അഞ്ച് ഗ്രാം വീതമുള്ള പായ്ക്കറ്റുകളിൽ ആക്കിയാണ് വില്പന നടത്തുന്നത്. അഞ്ച് ഗ്രാമിന് 600 രൂപയാണ് വാങ്ങുന്നത് . എത്തിച്ച കഞ്ചാവ് പൂർണമായി വിറ്റഴിക്കുമ്പോൾ മിലാന് മൂന്നര ലക്ഷത്തിലേറെ രൂപ ലഭിക്കും.
കോഴായിൽ മേസ്തിരി പണിക്കാണ് മിലാൻ എത്തിച്ചേർന്നത്. പണിക്കിടയിൽ പരിക്കേറ്റത്തോടെ പണി നിർത്തി കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഇതിനു മുന്‍പ് രണ്ട് കിലോ കഞ്ചാവ് എത്തിച്ച് ഇയാൾ വില്പന നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ മനസിലായിട്ടുണ്ട്.
ഇത്തരത്തിൽ ഒരാൾ കൂടി ഈ മേഖലയിൽ സജീവമായ കഞ്ചാവ് വില്പന നടത്തുന്നതായി സൂചനകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇയാളിൽനിന്ന് സ്ഥിരം കഞ്ചാവ് വാങ്ങിയിരുന്ന പാലാ സ്വദേശി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മിലാനിലേക്ക് തിരിഞ്ഞത്. ഇയാൾ പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ആരംഭിച്ചത് മുതൽ മൊബൈൽ ടവർ ലൊക്കേഷനിലൂടെ എക്സൈസ് സംഘം പിന്നാലെ കൂടുകയായിരുന്നു.
കഴിഞ്ഞദിവസം എറണാകുളത്തെത്തി നേരെ കോഴായിൽ എത്തിയതിന് പിന്നാലെ എക്സൈസ് സംഘം ഇയാളെ വലയിലാക്കുകയായിരുന്നു.
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവിന് വില കൂട്ടി
കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വേട്ട സജീവമായതോടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചു. ഇന്നലെ കോഴായിൽനിന്ന് എക്സൈസ് സംഘം പിടികൂടിയ പശ്ചിമബംഗാൾ സ്വദേശിയാണ് ഇക്കാര്യം സമ്മതിച്ചത്. അഞ്ച് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ഇപ്പോൾ 600 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതോടെ പോലീസിന്റെയും എക്സൈസ് സംഘത്തിന്റെയും സജീവമായ പരിശോധനകൾ നടക്കുന്നതിനാൽ വിൽപ്പന കൂടുതൽ ദുഷ്കരമായതിനാലാണ് അഞ്ച് ഗ്രാമിന് നൂറു രൂപ വീതം വർധിപ്പിച്ചത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.
District News
പാലാ: കാര്‍ഷിക വൃത്തിയാണ് സമൂഹത്തിലെ ഏറ്റവും മഹനീയമായ പ്രവൃത്തി എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തുന്ന പന്ത്രണ്ടാമത് അടുക്കളത്തോട്ടം മത്സരത്തിന്റെ വിത്ത് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും കൃഷിയും കര്‍ഷകരും ഭക്ഷ്യവസ്തുക്കളുമില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല. വിവിധ ഇടവകകളില്‍ നിന്നായി പതിനായിരത്തില്പരം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ മത്സരം കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മത്സരമാണെന്നും അദ്ദേഹം പറഞ്ഞു.
രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, ജോണ്സണ് വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, സിന്ധു ജയ്ബു, ടോമി കണ്ണീറ്റുമ്യാലില്‍, രാജേഷ് പാറയില്‍, ബെന്നി കിണറ്റുകര, എഡ്വിന് പാമ്പാറ, ലിബി മണിമല, ജോര്‍ജ് മണിയങ്ങാട്ട്, ജോയി ചന്ദ്രന്‍കുന്നേല്‍, ക്ലിന്റ് അരീപ്പാക്കല്‍, ബേബിച്ചന് എടേട്ട് എന്നിവര്‍ പ്രസംഗിച്ചു.
District News
രാമപുരം: കുടുംബാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന ഇറച്ചിക്കട അടപ്പിച്ചു. പരിശോധനയില്‍ സ്ഥാപനത്തില്‍ ആവശ്യമായ ശുചിത്വം പാലിക്കാത്തതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ നിലനിന്നിരുന്നതും കൂടാതെ നിയമാനുസൃതമായി ആവശ്യമായ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ബന്ധപ്പെട്ട നിയമപ്രകാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി.
ഭക്ഷ്യവ്യാപാരസ്ഥാപനങ്ങള് ലൈസന്‍സും പൊതുജനാരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ന്നും സംയുക്ത പരിശോധനകളും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് മാത്യു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന് യേശുദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബിന്‍ ശിവദാസ്, വിഇഒ കെ.എച്ച്. ജെസിന്, ആര്. ക്ലര്‍ക്ക് അഞ്ചു എന്നിവര്‍ പങ്കെടുത്തു.
District News
പാലാ: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ച്ചേര്‍ക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളതെന്നും ഭരണഘടന നല്കുന്ന സുരക്ഷ ഏവര്‍ക്കും ലഭ്യമാക്കുന്നതില്‍ സിവില്‍ സര്‍വീസിന് വലിയ പങ്കാണുളളതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ അനുമോദിക്കുവാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരായ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ സംഭാവനയാണ് ചെയ്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കെ.ജെ മാത്യു ഐഎഎസ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ മന്ത്രി മോന്‍സ് ജോസഫ് കേരള ടോപ്പര്‍ ജെ.എസ്. ശ്രീജയ്ക്ക് സമ്മാനിച്ചു. പ്രഫ. വി.ജെ. സെബാസ്റ്റ്യന്‍, കെ.ജെ. മാത്യൂ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ, മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജ്കുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സിവില്‍ സര്‍വീസ് കേരള ടോപ്പര്‍ കെ.എസ്. ശ്രീജ, സിവില്‍ സര്‍വീസ് ജേതാക്കളായ സ്മിത സാബു, അജീനാ ജോസ്, കെഎഎസ് നേടിയ ആല്‍ബര്‍ട്ട് ഏബ്രഹാം, ജോര്‍ജുകുട്ടി ജേക്കബ്, നിഖില്‍ ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫ്രഷേഴ്സ് ഡേയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.
District News
കുറവിലങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമാവാർഷികത്തോടനുബന്ധിച്ചു കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കെപിസിസി മെംബർ അഡ്വ. ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസൺ ചെറുമല, അനിൽകുമാർ കാരക്കൽ, ടോമിഷ് ഇഗ്നെഷ്യസ്, ശംഭു പ്രസാദ്, ആന്റണി മുണ്ടയ്ക്കൻ, ടോമി ചിറ്റക്കോടം, ടോജോ പാലക്കൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെംബർമാരായ ലതിക സാജു, ജോസി അലക്സ്, സിന്ധു രവീന്ദ്രൻ, സോണിയ ജോസഫ്, മെറിൻ ബൈജു എന്നിവർ നേതൃത്വം നൽകി.
കുറവിലങ്ങാട്: ഉമ്മൻചാണ്ടി പഠന ഗവേഷണകേന്ദ്രത്തിന്റെയും ഗാന്ധിദര്‍ശന്‍ സമിതിയുടെയും അഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടിലിൽ അധ്യക്ഷത വഹിച്ചു. എന്‍.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടോമി പൂവക്കോട്ട്, കെ.ഡി. പ്രകാശന്, കാളികാവ് ശശികുമാര്‍, ഷാജി പുതിയിടം, വി.യു. ചെറിയാന്, സിറിയക് ഐസക്, തോമസ് മുകളേല്‍, ജോഷി പതിയാമറ്റം, എം.ആര്. ദിവാകരന്, തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണം നടത്തി.
കടുത്തുരുത്തി: കോണ്‍സ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. അര്‍ബന്‍ ബാങ്ക് ചെയര്മാന് എം.കെ. സാംബുജി, ഡിസിസി ജനറല്‍ സെക്രട്ടറി ബേബി തൊണ്ടാംകുഴി, സി.കെ. ശശി, ജില്ലാ പഞ്ചായത്ത് അംഗം ആന്മരിയ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൈസമ്മ തോമസ്, മിനി ബാബു, പഞ്ചായത്തംഗങ്ങളായ പി.ഡി. ബാബു, മിനു സാവിയോ, രേഷ്മ ദേശികന്‍, നോബി മുണ്ടയ്ക്കന് എന്നിവര്‍ പ്രസംഗിച്ചു.
ഈരാറ്റുപേട്ട: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ഈരാറ്റുപേട്ട നഗരസഭാംഗം അഫ്സല് ഇജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നിലവ്: മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിനോ ചേറ്റുകുളം. ഗ്രേസമ്മ തോമസ്, ഷിന്‍സ് വാഴയില്‍, മണ്ഡലം ഭാരവാഹികളായ റ്റോമിച്ചല് കുരിശുങ്കല്‍, ജോണി പറമില്, വി.ടി. ഇട്ടിയവിര, ചാക്കോ വാഴയില്‍, ജോസ് ചേമ്പ്ലാനി, എം.സി. ജേക്കബ്, സെബാസ്റ്റ്യന്‍ പുത്തന്‍വീട്ടില്‍, ഉത്തമന് കുന്നുംപുറം, ഡാലി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസൂട്ടി നെച്ചിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്. മനോജ്, പ്രഫ. സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു ഏബ്രഹാം, വി.സി. പ്രിന്‍സ്, ജോസഫ് ടി. ജോണ്‍, സുനില്‍കുമാര്‍ കെ.പി., ടോണി തൈപറമ്പില്‍, ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, സന്തോഷ് കെ. മണര്‍കാട്, അനില്‍ മാധവപള്ളി തുടങ്ങിയവര്‍പ്രസംഗിച്ചു.
District News
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കുന്നതിൽ കാലതാമസം തുടരുന്നതായി പരാതി. നിരവധി തവണ മേൽക്കൂരയിലെ കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീണ പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിന്റെ പ്രവർത്തനം നിർത്തിയിട്ടും കെട്ടിടം പൊളിച്ചു നീക്കിയില്ല.
ഇനി ഉണ്ടാകുന്ന അപകടങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതിയായിരിക്കും ഉത്തരവാദിയെന്ന് അറിയിച്ച് കോടതിയിൽ ഹർജി നൽകാനുള്ള നീക്കത്തിലാണ് പൊതുപ്രവർത്തകൻ. അതേസമയം പൊളിക്കാൻ തീരുമാനിച്ചെന്നും നടപടികൾ വൈകുകയാണെന്നും പഞ്ചായത്ത് ഭരണസമിതി പറയുന്നു. നിലവിൽ കടമുറികൾ പഞ്ചായത്ത് ഒഴിപ്പിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ അടിയിലൂടെ മുക്കൂട്ടുതറ ടൗണിലേക്കും ചാത്തൻതറ, ഇടകടത്തി റോഡുകളിലേക്കും ആളുകൾ ദിവസവും നടന്നു പോകുന്നുണ്ട്. കൂടാതെ ചിലർ കെട്ടിടത്തിന്റെ തിണ്ണയിൽ വഴിയോര കച്ചവടം നടത്തുന്നുമുണ്ട്.
അതേസമയം കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞയിടെ തീരുമാനം എടുത്തിരുന്നെന്നും കെട്ടിടത്തിന്റെ മൂല്യ നിർണയമാണ് ഇനി നടത്തേണ്ടതെന്നും ഭരണസമിതി പറയുന്നു. ഇതിന് ശേഷം കെട്ടിടം പൊളിച്ചു നീക്കുന്നതിന് ടെൻഡർ നൽകണം. പൊളിച്ചു നീക്കിയ ഭാഗത്ത് പുതിയ വ്യാപാര സമുച്ചയം നിർമിക്കുന്നതിന് നിലവിൽ പദ്ധതി തയാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടേണ്ടതുണ്ട്. ഒപ്പം ഫണ്ട് കണ്ടെത്തണം. പുതിയ കെട്ടിടം നിർമിക്കുന്നതിന് മുക്കൂട്ടുതറ ടൗണിന്റെ വികസനം കൂടി ഉദ്ദേശിക്കുന്ന പ്ലാൻ ആണ് ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷൻ നാസർ പനച്ചി പറഞ്ഞു. ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പ് കേന്ദ്രം, കംഫർട്ട് സ്റ്റേഷൻ, പുതിയ പഞ്ചായത്ത് ആകുമ്പോൾ ഒരുക്കേണ്ട പഞ്ചായത്ത് ഓഫീസ് എന്നിവ ഉൾപ്പടെ സമഗ്രമായ രൂപരേഖയും പ്ലാനും ആണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഇത് മുൻനിർത്തി സമഗ്രമായ പ്ലാൻ ആണ് ആഗ്രഹിക്കുന്നതെന്നും നാസർ പനച്ചി പറഞ്ഞു.
എന്നാൽ, നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കാൻ വൈകും തോറും അപകട സാധ്യത കൂടുകയാണെന്ന് വ്യാപാരി സംഘടന ഭാരവാഹികൾ ആരോപിക്കുന്നു.
District News
മുക്കൂട്ടുതറ: രണ്ട് വാഹനങ്ങൾ എതിരേ വന്നാൽ കാൽനട യാത്രക്കാർക്ക് ഇടം ഇല്ലാതെ അപകടത്തിലാകുന്ന മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലത്തിൽ നടപ്പാലത്തിന് നിർമാണം തുടങ്ങി. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 11 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 12 മീറ്റർ നീളത്തിൽ അഞ്ച് അടി വീതിയിലാണ് നടപ്പാലത്തിന്റെ നിർമാണം. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലമാണ് നിർമിക്കുന്നത്.
നിലവിലുള്ള പാലം വർഷങ്ങൾക്കു മുന്‍പ് നിർമിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്ന അവസരങ്ങളിൽ പാലം കടക്കുന്ന കാൽനട യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വ്യാപാരികളും മറ്റും പാലം പൊളിച്ചു പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ഫണ്ട് ലഭിക്കാൻ താമസം ആണെന്ന് മരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നടപ്പാലം നിർമിക്കുന്നതിന് തീരുമാനമായത്.
ശബരിമല സീസണിൽ എരുമേലി വഴി പമ്പയിലേക്ക് മുഴുവൻ വാഹനങ്ങളും ഈ പാലം വഴിയാണ് പോയി മടങ്ങുന്നത്. ഇതു മൂലം ശബരിമല സീസണിൽ ഈ പാലത്തിൽ യാത്ര അപകട സാധ്യതയിലാണ്. നടപ്പാലം നിർമാണം പൂർത്തിയായാൽ വാഹനങ്ങളെ ഭയക്കാതെ കാൽനട യാത്രക്കാർക്ക് പാലം കടക്കാൻ സൗകര്യമാകും. അതേസമയം വീതിയും ഉയരവുമുള്ള പുതിയ പാലം നിർമിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കമേറിയ ഈ പാലത്തിന്റെ തൂണുകളും സംരക്ഷണ ഭിത്തികളും ബലക്ഷയത്തിലാണ്.
District News
വെച്ചൂച്ചിറ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ 200 ചതുരശ്രയടി വിസ്തീർണമുള്ള ബിഗ് സ്ക്രീൻ ഒരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ. ഇന്ന് രാത്രി ഏഴു മുതൽ ഫൈനൽ മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിപാടികൾ ആരംഭിക്കും.
വെച്ചൂച്ചിറ എടിഎം ഓഡിറ്റോറിയത്തിലാണ് പ്രദർശനവും പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. മെഡികെയർ ഹോസ്പിറ്റൽ, ഫെയർഫീൽഡ് സ്പോർട്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
നാട്ടിലെ കലാകാരൻമാർ ഒരുക്കുന്ന കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും ഫൈനൽ മത്സരത്തിന് മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രമാദേവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭക്ഷണശാല, ഗെയിം പോയിന്റുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ കാറുകളടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം വീണ്ടും നിരോധിച്ചു. നിർമാണ സ്ഥലത്തുകൂടി കാറുകളടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് അധികൃതർ ഗതാഗതം നിരോധിച്ചത്. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം നിലച്ചതോടെ നാട്ടുകാർ ചേർന്ന് ഈ റോഡ് വെള്ളിയാഴ്ച തുറന്നിരുന്നു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് നാട്ടുകാർ ചേർന്ന് തുറന്നത്. നിലവിൽ റോഡിന്റെ പാതിയോളം ബൈപ്പാസിന്റെ തൂണ് നിർമിക്കാൻ കുഴിയെടുത്തിരുന്നു. വലിയ ഗർത്തമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ഇതിനിടെ ബൈപ്പാസിന്റെ പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വീണ്ടും വൈകുകയാണ്. അന്തിമ രൂപരേഖയ്ക്ക് ഐഐടിയിൽ നിന്ന് അനുമതി വൈകുന്നതാണ് കാരണം. നാളെ കോൺക്രീറ്റിംഗ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎയും കരാർ കമ്പനിയും അടക്കമുള്ളവർ.
District News
എരുമേലി: നിർദിഷ്ട ശബരിമല എരുമേലി ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയുടെ ഭാവി പ്രവർത്തന നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജനകീയ യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എരുമേലി എസ്എൻഡിപി ഹാളിൽ നടക്കും. നാട്ടുകാർ ചേർന്ന് രൂപീകരിച്ച എയർപോർട്ട് വികസന സമിതിയാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. വികസന സമിതി ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി.എസ്. കൃഷ്ണകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും.
District News
മണിമല: ആലപ്ര പ്രദേശത്തെ വനാതിർത്തിക്ക് പുറത്ത് നൂറ്റാണ്ടുകളായി കൃഷി ചെയ്ത് താമസിക്കുന്ന കർഷകർക്ക് എത്രയും വേഗം പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടയ സമിതി റോണി കെ. ബേബി എംഎൽഎയ്ക്ക് നിവേദനം നൽകി.
1907ലെ ഫോറസ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് വനാതിർത്തി നിലനിർത്തുക, പുറത്തുള്ള 95.32 ഹെക്ടർ കർഷകരുടെ കൈവശഭൂമി റിസർവ് ഫോറസ്റ്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയത് റവന്യൂ ഭൂമിയായി ബിടിആറിൽ രേഖപ്പെടുത്തുക, 1969ൽ പ്രസ്തുത ഭൂമിയിൽ 20 ൽപരം കർഷകർക്ക് പട്ടയം നൽകിയ നടപടി തുടരുക, വനാതിർത്തിക്ക് പുറത്ത് താമസിക്കുന്ന കർഷകരുടെ ഭൂമി നിലവിലുള്ള വനം കേസിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ നിവേദനമാണ് നൽകിയത്. പട്ടയ സമിതി പ്രവർത്തകരായ ജോസ് കോട്ടയിൽ, അശോക് കുമാർ എന്നിവരാണ് നിവേദനം എംഎൽഎയ്ക്ക് നൽകിയത്.
District News
പൊൻകുന്നം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉമ്മൻചാണ്ടിയുടെ ചരമവാർഷികാചരണം നടത്തി. ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എൻ. ദാമോദരൻപിള്ള, സംസ്ഥാന കൗൺസിലംഗം വി.ആർ. മോഹനൻപിള്ള, ആലീസ് കുട്ടി ജോസഫ്, ജയൻ ആർ. നായർ, എം.എസ്. സജിമോൻ, ജി. പ്രവീൺകുമാർ, ജോസ് ടി. കുരുവിള, ആർ.ഐ. സുനിൽകുമാർ, പി.ടി. സെയ്തുമുഹമ്മദ്, പി.എ. മുഹമ്മദ് കബീർ, ഷാജി ജോസ്, പി.പി. സഫറുള്ളാഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാലി: ഐഎൻടിയുസി എലിക്കുളം കമ്മിറ്റി ഇളങ്ങുളം തിരുഹൃദയഭവനിൽ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഐഎൻടിയുസി അഖിലേന്ത്യ നിർവാഹക സമിതിയംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. എലിക്കുളം മണ്ഡലം സെക്രട്ടറി ജോഷി കെ. ആന്റണി അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സജി, പഞ്ചായത്തംഗങ്ങളായ വി.ഐ. അബ്ദുൾ കരീം, മറിയമ്മ ജോസഫ്, ജിബിൻ എസ്. ജോൺ, ജിഷ്ണു പറപ്പള്ളിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തോമാച്ചൻ പാലക്കുഴ, ജോസ് മറ്റമുണ്ടയിൽ, മനീഷ് കൊച്ചാങ്കൽ, കെഡിപി മണ്ഡലം പ്രസിഡന്റ് ടോജോ വർഗീസ്, ജോയി പതിയിൽ, ഡിജോ ഇരുപ്പക്കാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിപിൻ മറ്റപ്പള്ളി, അഭിജിത്ത് ആർ. പനമറ്റം, മഹിളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജിമോൾ, കെ. നിഷാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. പ്രഫ. റോണി കെ. ബേബി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ്പ്രസിഡന്റ് സുനിൽ തേനംമാക്കൽ, സിനി ജിബു, സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട്, സിൽവി, കൊച്ചുറാണി, സബിത, ഷാജി പെരുന്നേപ്പറമ്പിൽ, ദിലീപ് ചന്ദ്രൻ, ഷിനാസ്, ജാൻസി, ഷീജ, ഫസിലി, സക്കീർ കട്ടൂപ്പാറ, ബിനു കുന്നുംപുറം, ബാബു, റസിലി, മോഹനൻപിള്ള, ഹബീബ്, അസീബ്, അബ്ദുൽ ഫത്താഹ് എന്നിവർ പ്രസംഗിച്ചു.
തമ്പലക്കാട്: കോൺഗ്രസ് 24ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ബോർഡ് അംഗം രാജു ജോർജ് തേക്കുംതോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വാർഡ് അംഗം സിൽവി അനിൽ, സഹകരണ ബാങ്ക് അംഗം ദിലീപ് ചന്ദ്രൻ പറപ്പള്ളി, മുൻ മെംബർ ജാൻസി ജോർജ് കിഴക്കേത്തലയ്ക്കൽ, ബിനു കുന്നുംപുറം, ഷാജി പെരുന്നെപറമ്പിൽ, ജോബി കുര്യാക്കോസ്, അഭിലാഷ് തേക്കുംതോട്ടം, ബിനു കളപ്പുര, ബിന്നി അമ്പിയിൽ, നിനീഷ് മോൻ, സുലൈമാൻ ആലുങ്കൽ തകടിയിൽ, വിനയൻ വള്ളിയിൽ, ബാബു മാളിയേക്കൽ, സണ്ണി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
എരുമേലി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ഷഹീം, പി.ഡി. ഡിഗീഷ്, പി.എം. ബഷീർ, റിൻസ് വടക്കേടത്ത്, അർഷദ് നജീബ്, അസർ കറുകഞ്ചേരി, സുഹൈൽ പേഴുങ്കാട്ടിൽ, അൻസർ നജീബ്, അബു സലിം തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെങ്ങന്നൂർ: കേന്ദ്ര രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചുവരാനുള്ള സാഹചര്യമുണ്ടെന്നും എന്നാൽ, ഇടതുപക്ഷം ആ സാഹചര്യം നശിപ്പിക്കുകയാണെന്നും ജി. സുധാകരൻ എംഎൽഎ. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കൽ ഒരിടത്ത് ഇല്ലാതായാൽ പിന്നീട് അവിടെ ആ പ്രസ്ഥാനം തിരിച്ചുവരില്ലന്നത് ലോക ചരിത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഓർമയിലെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വ്യക്തിപരമായി തകർക്കാൻ അന്നത്തെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനകളിൽ താൻ പങ്കുകാരനായിരുന്നില്ലെന്ന് സുധാകരൻ വെളിപ്പെടുത്തി.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെല്ലാം ഇപ്പോൾ പ്രകൃതിയുടെ ശിക്ഷ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എ.ബി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
District News
മാന്നാർ: കുട്ടംപേരൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയെന്ന പരാതിയിൽ നടന്ന അന്വേഷണത്തിൽ ക്ഷേത്രം മേൽശാന്തി കസ്റ്റഡിയിൽ. മേൽശാന്തി കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരി(59)യെയാണ് മാന്നാർ പോലീസ് കസ്റ്റഡിലെടുത്തത്.
തിരുവാഭരണം സംബധന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിൽ ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പ്രകാരം ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇന്നലെ മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് തിരുവാഭരണം സംബന്ധിച്ചും പരാതി ഉയർന്നത്. സ്ഥാനം ഒഴിയുന്നതിന്റെ നടപടികളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഔദോഗിക റിസീവർ അഡ്വ. എം. ശ്രീലേഖ നടത്തിയ കണക്കെടുപ്പിൽ തിരുവാഭരണത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അപ്രൈസർക്കു മുന്നിൽ തിരുവാഭരണം പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മൂന്നു പവനോളം വരുന്ന ആഭരണങ്ങൾ മോഷണം പോയതായും പകരം ഡ്യൂപ്ലിക്കേറ്റ് വച്ചതായും മനസിലാക്കിയത്.
തുടർന്ന് മേൽശാന്തിയെ കസ്റ്റഡിലെടുത്ത് മാന്നാർ പോലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു മാലയും രണ്ടു താലിയുമാണ് നഷ്ടമായത്. മാല വില്പന നടത്തിയതായും ലോക്കറ്റുകൾ പണയം വച്ചതായും രാധാകൃഷ്ണൻ നമ്പൂതിരി പോലീസിനോട് പറഞ്ഞു. മാന്നാർ പോലിസ് എസ്എച്ച്ഒ എസ്.വി. ബിജു, എസ്ഐ ഷൈജ, എഎസ്ഐമാരായ രജിത, റിയാസ്, സിപിഒ അനന്ദു ബാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
District News
എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 7-ാമത് ആനപ്രമ്പാല്‍ ജലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് മൂന്നിന് തലവടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്യും. കുട്ടനാട് സാംസ്കാരിക വേദി പ്രസിഡന്റ് കെ.വി. മോഹനന് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പ്രസിഡന്റ് റ്റിജിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ ബിജു പറമ്പുങ്കല്‍, അരുണ്‍കുമാര്‍ പുന്നശേരി, സുനില്‍ മൂലയില്‍, തോമസുകുട്ടി ചാലുങ്കന്‍, ഷാജി കറുകത്ര, മനോഹരന് വെറ്റിലക്കണ്ടം, മോനിച്ചന് കൊച്ചുവീട്, മനോജ് തുണ്ടിയില്‍, എം.ജി കൊച്ചുമോന് എന്നിവര്‍ അറിയിച്ചു.
District News
എടത്വ: വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പഠനത്തോടൊപ്പം കായിക പരിശീലനത്തിനും പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ പുതുതായി നിര്‍മിച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ടിന്റെ വെഞ്ചരിപ്പ് കര്‍മം മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പൽ ഡോ. ആന്റണി മാത്യു വട്ടക്കളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ ഫാ. ബിബിന്‍ കക്കാപറമ്പില്, ബര്‍സാര്‍ ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, എടത്വ പള്ളി അസി. വികാരിമാരായ ഫാ. ജിതിന് നമ്പിയാത്ത്, ഫാ. അശ്വിന് കളത്തില്‍പറമ്പില്‍, ഫാ. അജോ പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
മങ്കൊമ്പ്: കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ബസിലിക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ബസിലിക്ക റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. എബിൻ ഈട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാക്കോച്ചൻ വരാപ്പുഴ, സിറിയക് ജോസഫ് കുരിയാളശേരി, ചാക്കപ്പൻ പള്ളത്തുശേരി, റാണി സേവ്യർ, മിനി ചിറ്റടി, ജിമ്മി കല്ലുരം തുടങ്ങിയവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി.കെ. അനീഷ് ക്ലാസെടുത്തു.
District News
കട്ടപ്പന: വണ്ടൻമേട് സർവീസ് സഹകരണബാങ്കിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബാങ്കിന്റെ കീഴിലുള്ള പുറ്റടി നീതി മെഡിക്കൽ സ്റ്റോറിൽ 13 ലക്ഷത്തിന്റെ തിരുമറി നടന്നത് കണ്ടെത്തി പണം തിരിച്ചടപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും സ്റ്റോക്കിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒരു ജീവനക്കാരിയെ സസ്പെൻസ് ചെയ്തു.
എആർ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്നുദിവസമായി മെഡിക്കൽ സ്റ്റോറിൽ സ്റ്റോക്ക് പരിശോധന നടത്തുകയാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ മറവിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും കുടുംബവും എടുത്തിട്ടുള്ള 30 ലക്ഷത്തിന്റെ വായ്പത്തുക 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്യിപ്പിച്ചു. പാർട്ടി സഹചാരികളുടെയും ഭരണസമിതിയുടെ അഭ്യുദയകാംക്ഷകളുടെയും ലോണുകൾ ചുരുങ്ങിയ രീതിയിൽ ക്ലോസ് ചെയ്യാൻ സഹായിച്ച് ബാങ്കിന് വൻ നഷ്ടമുണ്ടാക്കി.
കൂടാതെ, ബാങ്കിന്റെ ക്ലാസിഫിക്കേഷൻ ഇപ്പോൾ അഞ്ചാണ്. നിലവിൽ ബാങ്കിൽ ഏഴു സ്റ്റാഫ് മാത്രമേ പാടുള്ളൂവെങ്കിലും 14 സ്റ്റാഫിനെ ബാങ്ക് സംരക്ഷിച്ചു വരികയാണ്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് ബാങ്ക് ഇപ്പോൾ എട്ടു കോടി രൂപ നഷ്ടത്തിലാണ്. കേരള ബാങ്ക് വഴി നബാർഡിൽനിന്ന് എടുത്തിട്ടുള്ള കാർഷികവായ്പ വക മാറ്റി ചെലവാക്കിയിരിക്കുകയാണ്. ബാങ്കിൽ ഇപ്പോഴുള്ള അംഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പ 17 കോടി രൂപയും കേരള ബാങ്കിൽനിന്ന് എടുത്തിട്ടുള്ള വായ്പ 19 കോടി രൂപയുമാണ്.
കൂടാതെ അംഗങ്ങളുടെ നിക്ഷേപം ഏഴു കോടിയും നൽകാനുണ്ട്. ബാങ്കിലെ നിലവിലുള്ള 13 ബോർഡ് അംഗങ്ങളിൽ ഒരാൾ കഴിഞ്ഞ പത്തുവർഷത്തോളമായി ബാങ്കിലെ കുടിശികക്കാരാനാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻസ് പാനേസ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, ഡിസിസി അംഗം കെ.പി. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാന്തേ, ഗ്രാമപഞ്ചായത്ത് മെംബർ ടോണി മക്കോറ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
District News
ഉപ്പുകുന്ന്: തീര്‍ഥാടന കേന്ദ്രമായ ഉപ്പുകുന്ന് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍ പറഞ്ഞു. തിരുനാളിനു മുന്നോടിയായി ഇന്നു വൈകുന്നേരം 4.30നു പ്രസുദേന്തിമാരുടെ കൂട്ടായ്മയും പ്രത്യേക പ്രാര്‍ഥനയും ആരാധനയും നടത്തും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. നാളെമുതല്‍ 25 വരെ വൈകുന്നേരം 4.45നു വിശുദ്ധ കുര്‍ബാന, നൊവേന.
26നു വൈകുന്നേരം 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍. 27നു വൈകുന്നേരം 4.30നു ലദീഞ്ഞ്, നൊവേന. അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ഇമ്മാനുവല്‍ കുന്നംകുളത്തില്‍. സന്ദേശം - ഫാ. ജോസഫ് കല്ലറയ്ക്കല്‍.
പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 10.15നു ലദീഞ്ഞ്.10.30നു കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 12.15നു പ്രദക്ഷിണം. തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ഊട്ടുനേര്‍ച്ചയും നടക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ കേരളത്തില്‍ സ്ഥാപിതമായ ആദ്യ ദേവാലയങ്ങളിലൊന്നാണിത്.
District News
കരിമണ്ണൂര്‍: ഉപോത്പന്ന നിര്‍മാണത്തിലൂടെ കാര്‍ഷികവിഭവങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും വിഷരഹിത അടുക്കളത്തോട്ട നിര്‍മാണത്തിന്റെ ഭാഗമായും ഇന്‍ഫാം കരിമണ്ണൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയംഗം ജോയി തെങ്ങുംകുടിയില്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, കാര്‍ഷിക ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, സെക്രട്ടറി ജെയ്സണ്‍ വാലുമ്മേല്‍, യൂണിറ്റ് അസി. ഡയറക്ടര്‍ ഫാ. എബിന് കുഞ്ചറക്കാട്ട്, സെക്രട്ടറി ജയിംസ് കാരക്കുന്നേല്‍, ട്രഷറര്‍ ബഞ്ചമിന് ജേക്കബ്,
കെ.വി. ആന്റണി, ജോളി കുമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ അംഗങ്ങളുടെ കാര്‍ഡ് വിതരണവും നടത്തി.
District News
തൊടുപുഴ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.15ഓടെ വെങ്ങല്ലൂര്‍ ഷാപ്പുപടി ഭാഗത്താണ് അപകടമുണ്ടായത്. ആലക്കോട് ചവര്‍ണ സ്വദേശി തൈപ്പറമ്പില്‍ പരീതിന് (58) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്കൂട്ടറിനു പിന്നില്‍ യാത്ര ചെയ്ത പൂച്ചപ്ര സ്വദേശി സതീഷിനും (45) പരിക്കേറ്റു.
അപകടമുണ്ടാക്കിയ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന "അബില്‍മോന്‍' ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തുനിന്നും നാലുവരി പാതയിലേയ്ക്ക് തിരിയുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരെ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് ഏതാനും മാസം മുന്‍പ് മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജംഗ്ഷനില്‍ നിയന്ത്രണംവിട്ട് എതിര്‍വശത്തെ കെട്ടിടത്തില്‍ ഇടിച്ചാണ് നിന്നതെന്ന് പോലീസ് പറഞ്ഞു.
തൊടുപുഴയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗം സംബന്ധിച്ച് വ്യാപകമായ പരാതികളുയര്‍ന്നിട്ടും മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
District News
കട്ടപ്പന: തമിഴ്നാട്ടിൽനിന്ന് അരിയുമായിഎത്തിയ ലോറി അന്തർ സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന-പുളിയൻമല റോഡിൽ ഹിൽടോപ്പിലെ കൊടും വളവിൽ കുടുങ്ങി. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പോലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ചാണ് ഗതാഗതതടസം നീക്കിയത്. രാവിലെയുണ്ടായ ഗതാഗതതടസം പിഎസ്സി പരീക്ഷയ്ക്കായി എത്തിയവർക്കും ജോലിക്ക് പോകുന്നവർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇവിടെ നിരവധി വലിയ വാഹനങ്ങളാണ് കുടുങ്ങുന്നത്. ഭാരവാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പറ്റുന്ന തരത്തിൽ റോഡ് നവീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉള്ളതാണെങ്കിലും ഉത്തരവാദപ്പെട്ടവർ വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ല.
District News
ചെറുതോണി: നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. കഞ്ഞിക്കുഴി-മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്ന, മകൾ സിമോൾ ക്രിസ്റ്റ (10), സ്വപ്നയുടെ ഭർതൃ സഹോദരി ലൈസ (60), ബന്ധുക്കളായ സാന്ദ്ര (14), സാനിയ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന സ്വപ്നയുടെ പരിക്ക് സാരമുള്ളതാണ്.
ഇന്നലെ രാവിലെ 6.30 ടെയാണ് അപകടമുണ്ടായത്. മൈലപ്പുഴക്ക് സമീപം താന്നിക്കടയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് പഴയരിക്കണ്ടം പുഴയിലേക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ സ്വപ്നയുടെ ഭർത്താവും ബന്ധുക്കളും മറ്റൊരു വാഹനത്തിലുണ്ടായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനമാരംഭിച്ചു. രണ്ടു ദിവസമായി മഴ കുറവായിരുന്നതിനാൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
District News
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഗോള്‍ഡന്റെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിർവഹിച്ചു. പ്രസിഡന്റ് ഷിബു സി. നായര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ബി. ഷൈന്‍കുമാര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. പ്രസിഡന്റായി എന്‍. ആനന്ദ്, സെക്രട്ടറിയായി അനില്‍ എസ്. കോയിക്കല്‍, ടഷററായി സജിത്ത് ജെ. കാപ്പന് എന്നിവര്‍ ചുമതലയേറ്റു. റീജൺ ചെയര്‍പേഴ്സണ്‍ സി.സി. അനില്‍കുമാര്‍, സൈജന് സ്റ്റീഫന്‍, ഷിബു അലക്സ്, വിനോദ് കണ്ണോളി, എന്‍.എന്‍. സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചെറുതോണി: മലയാളി മനസിൽ എന്നെന്നും കുടികൊള്ളുന്ന പുണ്യവിഗ്രഹമാണ് ഉമ്മൻ ചാണ്ടി എന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ് എംഎൽഎ. ഇടുക്കി ജവഹർ ഭവനിൽ ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി അനുസ്മരണ പ്രഭാഷണം നടത്തി. എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, എം.ഡി. അർജുനൻ, ആഗസ്തി അഴകത്ത്, ജയ്സൻ കെ. ആന്റണി, ജോർജ് തോമസ്, അനീഷ് ജോർജ്, സാന്ദ്രമോൾ ജിന്നി തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ: ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണയോഗം കെ.പി. റോയി ഉദ്ഘാടനം ചെയ്തു.റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണയോഗം കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു.
തൊടുപുഴ: സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ഡിസിസി ജനറല്‍ സെക്രടറി ടി.ജെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷെല്ലി ജോണ്‍ അധ്യക്ഷത വഹിച്ചു.
തൊമ്മന്‍കുത്ത്: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. വാര്‍ഡംഗം ഷൈനി ജോയി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
കരിമണ്ണൂര്‍: ബ്ലോക്ക് കോണ്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇന്ദിരാഭവനില്‍ ബ്ലോക്ക് പ്രസിഡന്റ് രാജു ഓടയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജോണ്‍ നെടിയപാല ഉദ്ഘടനം ചെയ്തു.
കട്ടപ്പന: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ക്യാമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ അയ്മനം ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
കട്ടപ്പന: കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തകർ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അടിമാലി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനം ആചരിച്ചു. അടിമാലി കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ ഉദ്ഘാടനം ചെയ്തു. സ്മൃതിദിനത്തിന്റെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കായി എഫ്. രാജ എംഎൽഎയുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി.
നെടുങ്കണ്ടം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം നെടുങ്കണ്ടത്ത് നടന്നു. ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന സമ്മേളനം സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ അനുസ്മരണ സന്ദേശം നല്കി.
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷനും നെടുങ്കണ്ടം കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഉച്ചഭക്ഷണം വിതരണം ചെയ്തു.
District News
തൊടുപുഴ: വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് നിവേദനം നല്കി. അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടിയുടെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ട്രഷറര്‍ ഇ.എ. അഭിലാഷ്, സെക്രട്ടറി എം.ബി. താജു, എക്സ്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് വഴുതനപ്പിള്ളി, ഷാഹുല്‍ പള്ളത്തുപറമ്പില്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് നിവേദനം കൈമാറിയത്.
പൊതുവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികളും തൊടുപുഴയിലെ വ്യാപാര മേഖലയുടെ പുരോഗതിക്കായി നടപ്പാക്കേണ്ട വിവിധ ആവശ്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയത്തില്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
District News
രാജാക്കാട്: റിസോർട്ടിനിന്നു കാർ മോഷ്ടിച്ചുകടന്ന റിസോർട്ട് ജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സൈദ് മുഹമ്മദ് റഫീക്കിനെ (38)യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. ഗ്യാപ്പ് റോഡിലുള്ള വ്യൂ മൂന്നാർ റിട്രീറ്റ് റിസോർട്ടിലെ ഫ്രണ്ട് ഓഫീസ് മാനേജരായി ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ 13നു രാത്രി കമ്പനി വാഹനമായ സ്വിഫ്റ്റ് കാർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
മോഷണത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തതിനാൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായിരുന്നില്ല. മൂന്നാർ ഡിവൈഎസ്പി എസ്. ചന്ദ്രകുമാറിന്റെ നിർദേശാനുസരണം അന്വേഷണം ഊർജിതമാക്കിയ ശാന്തൻപാറ പോലീസ് 16നു വെളുപ്പിന് മധുരയിൽനിന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയും കാർ കണ്ടെടുക്കുകയും ചെയ്തു.
ശാന്തൻപാറ പോലീസ് ഇൻസ്പെക്ടർ എസ്. ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ എം. മഹേഷ്, ആർ. രമേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടി കാർ വീണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തൊടുപുഴ: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം 20ന് ഉച്ചയ്ക്ക് 12.30ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ ആതിര ജോഷി മുഖ്യാതിഥിയാകും. ട്രേഡ് യൂണിയന് നേതാക്കള്‍, വില്‍പ്പനക്കാര്‍, എജന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
30 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. ആകെ 125 കോടി 54 ലക്ഷം രൂപ സമ്മാനയിനത്തില്‍ നല്‍കും. ടിക്കറ്റ് വില 500 രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് നടക്കും.
District News
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്നത്തില്‍ പരിഹാരം കാണാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടത്തിയ സിറ്റിംഗില്‍ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന് വിശദീകരണം തേടി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തിനെത്തുടര്ന്നാണ് കമ്മീഷന് ഇടപെട്ടത്.
മലിനജലം ഒഴുകുന്നതുമായി ബന്ധപ്പെട്ട് എച്ച്എംസി അംഗമായിരുന്ന വി.എസ്. അബ്ബാസ് 2022ല്‍ നല്കിയ പരാതിയുടെ തുടര്‍നടപടികളാണ് നാലു വര്‍ഷമായിട്ടും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരിഹാരമില്ലാതെ ഇഴയുന്നത്. പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് അറിയിച്ച് 2022 മാര്‍ച്ച് 25ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും കമ്മീഷന്റെ ഇടപെടല്‍.
ന്യൂമാന്‍ കോളജ് - കാരിക്കോട് റോഡില്‍ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് രണ്ടിടത്തുനിന്നായാണ് മലിനജലം ഉറവപോലെ പുറത്തേക്ക് ഒഴുകുന്നത്. ആശുപത്രിയിലെ കുളിമുറിയില്‍നിന്നും മാലിന്യടാങ്കില്നിന്നും പ്രവഹിക്കുന്ന മലിനജലമാണിത്. പലപ്പോഴും ദുര്‍ഗന്ധംമൂലം റോഡിലൂടെ പോകുമ്പോള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
റോഡരികിലെ ചെറിയ ഓടയിലൂടെ ഒഴുകുന്ന ജലം സമീപത്തെ ചെറുതോട്ടിലേക്കും ഇവിടെനിന്ന് തൊടുപുഴയാറിലേക്കുമാണ് എത്തുന്നത്. മഴക്കാലത്ത് മഴവെള്ളത്തിനൊപ്പം കലരുന്നതിനാല്‍ ഈ ഭാഗത്തെ റോഡ് നിറയെ മലിനജലമാണ്. ഇത് ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് ഡിഎംഒയും മനുഷ്യാവകാശ കമ്മിഷന് നല്‍കിയത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ വിഷയത്തിന് പരിഹാരം പുതിയ മാലിന്യടാങ്ക് നിര്‍മിക്കുകയെന്നതാണ്. സമീപമുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഉടമസ്ഥതയിലെ സ്ഥലത്ത് ടാങ്ക് നിര്‍മിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മുമ്പ് ജില്ലാ ആശുപത്രിയുടെ ഉടമസ്ഥതയിലിരുന്ന ഈ സ്ഥലം ആയുര്‍വേദ ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ വിട്ടുനല്‍കിയതാണ്. ഇവിടെ ആശുപത്രിയുടെ സൗകര്യത്തിനനുസരിച്ച് കുറഞ്ഞത് 30 സെന്റ് സ്ഥലമെങ്കിലും ടാങ്കിനായി ആവശ്യമാണ്. ഇത്രയും സ്ഥലം വിട്ടുകിട്ടാനായുള്ള നടപടികള്‍ ഇതുവരെയും പുരോഗമിച്ചിട്ടില്ല. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള മാലിന്യ ടാങ്ക് നിര്‍മിച്ചിരിക്കുന്നത് പാറപ്പുറത്താണെന്നും ആക്ഷേപമുണ്ട്.
District News
മുട്ടം: മലങ്കര ഡാമിന്റെ കാഞ്ഞാര്‍ പാലത്തിനു സമാന്തരമായി നടപ്പാലത്തിന്റെ നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ജലനിരപ്പ് 37 മീറ്ററിലേക്ക് താഴ്ത്തും.
നിലവില്‍ മലങ്കര ഡാമിലെ ജലനിരപ്പ് 38.36 മീറ്ററാണ്. നിലവില്‍ രണ്ട് ഷട്ടറുകള്‍ 150 സെന്റിമീറ്ററും ഒരു ഷട്ടര്‍ 100 സെന്റിമീറ്ററും തുറന്നിട്ടുണ്ട്. ജലനിരപ്പ് താഴ്ത്തുന്നതിനായി വരുംദിവസങ്ങളില്‍ ഡാമിലെ ആറ് ഷട്ടറുകളും 200 സെന്റിമീറ്റര്‍ വരെ തുറക്കും. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലങ്കര ഡാം അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.
District News
ഇടുക്കി: ഐഡിഎ ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല്‍ ഓഗസ്റ്റ് 11, 13 തീയതികളില്‍ നടക്കും. രാവിലെ എട്ടിന് റിഹേഴ്സല്‍ ആരംഭിക്കും. പരേഡിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകളെ ചുമതലപ്പെടുത്തി. പരേഡ് ഗ്രൗണ്ടില്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 30 നകം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി.
പോലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ബാന്‍ഡ്, എന്‍സിസി, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. ജില്ലാ പോലീസ് മേധാവിക്കായിരിക്കും പരേഡിന്റെ ഏകോപന ചുമതല. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം എഡിഎം നിര്‍വഹിക്കും. റിഹേഴ്സല്‍ നടക്കുന്ന ദിവസങ്ങളിലും 15 നും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീം സജ്ജമായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ പ്രമുഖ വ്യക്തികളെ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
District News
തൊടുപുഴ: ടൗണിനു സമീപം ആരവല്ലിക്കാവ് ജംഗ്ഷനില്‍ റോഡിലെ കുഴിയില്‍ വീണ മൊബൈല്‍ ഫോണ്‍ ഫയര്‍ഫോഴ്സ് വെള്ളം വറ്റിച്ച് കണ്ടെത്തി. ഇവിടെ അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരിയുടെ മൊബൈല്‍ ഫോണാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്.
വെങ്ങല്ലൂര്‍- ഊന്നുകല്‍ റൂട്ടില്‍ ആരവല്ലിക്കാവ് ജംഗ്ഷനില്‍ തകര്‍ന്ന റോഡും വെള്ളക്കെട്ടും മൂലമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിരുന്നു. ഇന്നലെയാണ് റോഡിലെ കുഴിയില്‍ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് സ്കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് തെറിച്ചു വീണത്. അപകടത്തില്‍പ്പെട്ടവരും പ്രദേശവാസികളും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കനത്ത വെള്ളക്കെട്ടും ചെളിയും കാരണം ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ മോട്ടോര്‍ ഉപയോഗിച്ച് റോഡിലെ വെള്ളം വറ്റിച്ച ശേഷമാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഒരു മൊബൈല്‍ ഫോണ്‍ പോലും കണ്ടെത്താനാകാത്തത്ര ആഴത്തിലും വ്യാപ്തിയിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ മൂലം ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. മഴ ശക്തമായതോടെ കുഴികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നതിനാല്‍ അപകടസാധ്യത ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള തിരക്കേറിയ പാതയായതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. സര്‍വീസ് ബസുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് റോഡ് ശാസ്ത്രീയമായി അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
ഇടുക്കി: സെന്‍സസ്-2027 ആദ്യഘട്ടത്തോടനുബന്ധിച്ച് സെല്‍ഫ് എന്യൂമറേഷന്റെയും വീടുകളുടെ കണക്കെടുപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മെമന്റോ നല്കി.
വാഴത്തോപ്പ് എസ്എച്ച്എച്ച്എസ്എസിലെ പി.ബി. അലീന, വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിലെ ടാനിയ നിബു, മൂന്നാര്‍ ഗവ. വിഎച്ച്എസ്എസിലെ ജി. ഹരീശ്വര്‍, തൊടുപുഴ എ.പി.ജെ. അബ്ദുള്‍കലാം എച്ച്എസ്എസിലെ ജിതിന് ബാബു എന്നിവരാണ് വിജയികളായത്.
എഡിഎം മിനി കെ. ജോണ്‍, സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ, സെന്‍സസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എസ്. വിജയശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
വഴിത്തല: ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിന്റെ കോഴ്സ് കംപ്ലീഷന്‍ പ്രോഗ്രാം നടത്തി. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. കാര്‍മല്‍ പ്രൊവിന്‍സ് വിദ്യാഭ്യാസ-മാധ്യമ കൗണ്‍സിലര്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ് സിഎംഐ അധ്യക്ഷത വഹിച്ചു.
കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മികച്ച ഔട്ട്ഗോയിംഗ് വിദ്യാര്‍ഥിക്കുള്ള അവാര്‍ഡും വിതരണം ചെയ്തു. ചടങ്ങില്‍ ശാന്തിഗിരി ടൈംസ് പ്രകാശനം ചെയ്തു. മാനേജര്‍ ഫാ. ജോസ് കുര്യന് സിഎംഐ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷിന്റോ ജോസഫ് സിഎംഐ, ഡയറക്ടര്‍ ഡോ. ജിന്‍സ് ജോര്‍ജ്, ഡോ. നെല്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.